ഗ്യാരണ്ടി
രണ്ടായിരം ലിറ്ററിന്റെ ഒരു വാട്ടർ ടാങ്ക് ആവശ്യപ്പെട്ടുകൊണ്ടാണ് അയാൾ കടയിൽ വരുന്നത്അതിനു മുമ്പും ഒന്നുരണ്ട് തവണ അയാൾ കടയിൽ വന്നിട്ടുണ്ടെങ്കിലും ഒരു സാധനം ആവശ്യപ്പെടുന്നത് ആദ്യമായിട്ടായിരുന്നു,
നല്ല കമ്പനിയുടെ വില കൂടിയ ഒരു ടാങ്ക് അയാൾ തിരഞ്ഞെടുത്തുവെങ്കിലും പത്ത് വർഷത്തെ ഗ്യാരണ്ടി
വളരെ കുറവാണെന്നു പറഞ്ഞു അയാൾ അത് വേണ്ടെന്നു വെച്ചു, ചുരുങ്ങിയത് ഒരു മുപ്പത് വർഷത്തെ ഗ്യാരണ്ടിയാണത്രെ അയാൾ പ്രതീക്ഷിക്കുന്നത്,
വന്നു കയറിയ ഒരു കസ്റ്റംബറെ ഒഴിവാക്കുന്നത് ശരിയല്ലല്ലോ അതൊരു നല്ല കച്ചവട സ്ഥാപനത്തിന് ചേർന്ന പണിയല്ലല്ലോ,
മൂന്നാല് പുതിയ വാട്ടർ ടാങ്ക് കമ്പനികളുടെ നമ്പർ തപ്പിയെടുത്ത് അതിലേക്കൊക്കെ വിളിച്ചു
അത്രയൊന്നും ഫേമസ് അല്ലാത്ത ഒരു കമ്പനി ഇരുപത്തൊന്ന് വര്ഷം ഗ്യാരണ്ടി കൊടുക്കുന്നുണ്ട്
അത് മതിയെങ്കിൽ ഓഡർ ചെയ്ത് വരുത്തിത്തരാം
എ ന്നുപറഞ്ഞു,
വേറെ നിവൃത്തിയില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടോ എന്തോ പൂർണ്ണ മനസ്സോടെയല്ലെങ്കിലും അതുമതി എന്നയാൾ പറഞ്ഞു,
എന്നിട്ടും ഇരുപത്തൊന്ന് വര്ഷം കുറെ കുറഞ്ഞുപോയെന്ന് രണ്ടുമൂന്നു പ്രാവശ്യം അയാൾ പിറുപിറുക്കുന്നത് കേട്ടു, വില ഉറപ്പിക്കുമ്പോഴും അഡ്വാൻസ് തരുമ്പോഴും അയാൾ മുപ്പത് വർഷത്തെ ഗ്യാരണ്ടിയുടെ കാര്യം വീണ്ടും പറഞ്ഞു ,,,
രണ്ട് ദിവസം കഴിഞ്ഞു ടാങ്ക് കൊണ്ടുപോകാൻ വന്നപ്പോഴും അയാളത് തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ,വിലയുടെ കാര്യത്തിൽ അയാളൊരുപാട് തർക്കിച്ചു
പൈസ എണ്ണുമ്പോഴും അത് തരുമ്പോഴും അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു
ടാങ്ക് അയാളുടെ വീട്ടിലേക്ക് എത്തിക്കാനുള്ള വണ്ടിക്കൂലി കൊടുക്കില്ലെന്ന് അയാൾ വെറുതെ വാശി പിടിച്ചു,,
അങ്ങിനെ അയാളുമായിട്ടുള്ള കച്ചവടത്തില്‍ സ്ഥാപനത്തിന് ലാഭമൊന്നും ഉണ്ടായില്ല,,,
തൊട്ടടുത്ത ഹോട്ടലിലെ പാചകക്കാരനാണ് അയാളെ കുറിച്ച് പറഞ്ഞു തന്നത്
ഭാര്യയും ഏഴു മക്കളുമുള്ള അയാള്‍ ഇപ്പോള്‍ ഒറ്റക്കാണ് താമസം ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത പ്രകൃതം,,
സ്വന്തം ഭാര്യക്കും മക്കള്‍ക്കും കൊടുക്കുന്നത്പോലും കണക്ക് പറയുമത്രേ ശ്വൈര്യമില്ലാതായപ്പോള്‍ അവര്‍ വീടവിട്ടിറങ്ങി,നാട്ടുകാരുമായിട്ടോ അയൽവാസികളുമായിട്ടോ അയാൾക്കൊരു അടുപ്പവുമില്ല കുറച്ചു കാലമായി ബന്ധുക്കളാരും അയാളെ കാണാൻ വരാറില്ല വന്നാൽ തന്നെ അവരോട് സൗമ്യമായി പെരുമാറുകയോ നല്ല വാക്ക് സംസാരിക്കുകയോ ഇല്ല കൂട്ടിന് ആരുമില്ലാതെ
ഒറ്റക്ക് താമസിക്കുന്നതിൽ അയാൾക്കൊരു വിഷമവുമില്ല
എന്ത് വാങ്ങുമ്പോഴും കൂടുതൽ കാലം ഗ്യാരണ്ടിയുള്ളത് നോക്കി വാങ്ങും
ഏത് കടയിൽ ചെന്നാലും വിലപേശി തർക്കിച്ച് പിശുക്കി പിശുക്കി കാശ് കൊടുത്ത് കച്ചവടക്കാരനെ വെറുപ്പിച്ചുകൊണ്ട് മാത്രമേ അയാളൊരു സാധനം വാങ്ങൂ ,ആരുമായി എന്ത് ഇടപാട് നടത്തിയാലും ഒരു വിട്ടുവീഴ്ച്ചക്കോ നീക്കുപോക്കിനോ ത യ്യാറാവാതെ പിടിച്ച വാശിയിൽ നിൽക്കും
പിശുക്കും വാശിയും എടുത്തുചാട്ടവുമൊക്കെ മുമ്പേ കുറേശെ ഉണ്ടായിരുന്നുവെങ്കിലും ഈ അടുത്തകാലത്താണ് അയാളുടെ പെരുമാറ്റത്തിൽ വലിയ മാറ്റം കണ്ടു തുടങ്ങിയത് , ആരെയും വകവെക്കില്ല ആരോടും ഒരു കൂസലുമില്ല കടപ്പാടുമില്ല ,ഒന്ന് പുഞ്ചിരിക്കുകപോലുമില്ല ,അയാൾക്ക് അയാളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം , അതിന് വിപണിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ കാലം ഗ്യാരണ്ടിയുള്ള സാധനങ്ങൾ വാങ്ങി വീട് മോടി പിടിപ്പിക്കണം എന്നിട്ട് ആരെയും ആശ്രയിക്കാതെ ആരുടെ ശല്യവുമില്ലാതെ കുറേ കാലം സുഖിച്ച് ജീവിക്കണം,,,!
അയാൾ വാട്ടർ ടാങ്ക് കൊണ്ടുപോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഒരു രാത്രി നല്ല കാറ്റും മഴയും ഉണ്ടായി
അയാളുടെ വീട്ട് മുറ്റത്ത് നിന്നിരുന്ന ഒരു തെങ്ങ് വീടിനു മുകളിലേക്ക് വീണു
വീടിൻറെ ഒരുഭാഗം തകർന്ന് വീഴുകയും ശബ്ദം കേട്ട് ആരൊക്കൊയോ ഓടിചെന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി നോക്കിയപ്പോൾ ചോരയിൽ കുളിച്ച അയാൾ ശ്വാസം കിട്ടാതെ കിടന്ന് പിടയുകയായിരുന്നു ,,
ഹോസ്പിറ്റലിലേക്ക് എത്തും മുമ്പേ അയാൾ മരിച്ചു ,,
സംസ്കാരം കഴിഞ്ഞു വരുന്ന വഴിക്ക് പാതി തകർന്നു വീണ ആ വീട്ടു മുറ്റത്ത് ആരൊക്കെയോ നിൽക്കുന്നത് കണ്ടു അയാളുടെ ബന്ധുക്കളോ മക്കളോ ആയിരിക്കാം ,,
ടെറസ്സിന് മുകളിൽ ഒരു മൂലയിൽ അയാൾ കടയിൽ നിന്നും വാങ്ങിയരണ്ടായിരം ലിറ്ററിന്റെ നീല നിറത്തിലുള്ള ആ വാട്ടർ ടാങ്ക് ഇരിപ്പുണ്ടായിരുന്നു ,,
ഇരുപത്തൊന്ന് വര്ഷം ഗ്യാരണ്ടിയുള്ള ടാങ്ക് ,,,,,!